Tuesday 6 August 2013

രാജവീഥികള്‍

                           
                                                                    രാജവീഥികള്‍


         ഒരു കരണത്തടിച്ചാല്‍ മറു കരണം കാണിച്ചു കൊടുക്കുന്ന തികഞ്ഞ ഗാന്ധിയനായ ഞാന്‍ ഇന്നലെ ഒരുപാടുപേരെ പ്രാകി. സോളാറും പുന:സംഘടനയും അതിജീവിച്ച മുഖ്യനും, ആന്ധ്രയില്‍ തെലുങ്കാന മദമിളകിയിട്ട് കുലുങ്ങാത്ത പ്രഥമനും, സഭയില്‍ ആംഗങ്ങള്‍തമ്മില്‍ പോര് കയ്യാങ്കളിയോളം എത്തിയിട്ടും പിടിച്ചുനില്‍ക്കുന്ന സഭാധ്യക്ഷനും ഒരുപക്ഷെ ഈ പ്രാക്കില്‍ ഒരുപിടി ചാമ്പലാകാം.
         ഒരുനാളത്തെ അധ്വാനത്തിന്റെ ക്ഷീണത്തിലും, ട്രെയിന്‍ വൈകി എത്തിയതിന്റെ മുഷിപ്പിലും വീട്ടില്‍ വന്നപ്പോള്‍ സഹധര്‍മിണി കിടക്കയില്‍ അട്ടപോലെ കിടക്കുന്നു. വയര്‍ വേദനയാണ് കാരണം. രാവിലെ പോകുമ്പോള്‍ ചില ഹിന്ദി അക്ഷരങ്ങള്‍ പോലെ തല താഴെയും കൈ  ഭിത്തിയില്‍ പിടിച്ചുകൊണ്ടുമായിരുന്നു നടപ്പ്.
         നല്ല മഴയുണ്ടായിരുന്നത് കൊണ്ട് ഒരു ഓട്ടോ പിടിച്ച് ‘മള്‍ട്ടി സ്പെഷ്യല്‍’ മാത്തേരിയിലേക്ക് പോകാമെന്ന് കരുതി സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ നിരന്നു കിടക്കുന്നതെല്ലാം ആപെയും ആ ജനുസില്‍ പെട്ടവയും. പരിചയക്കാരന്‍ ചേട്ടനോട് കാര്യം പറഞ്ഞ് ഹൈവേ വഴി വടക്കോട്ട്‌ വെച്ചുപിടിച്ചു. ഒരമ്പത് മീറ്റര്‍ ചെന്നില്ല, ഓരോ ചെറിയ കുഴിയില്‍ വീഴുമ്പോഴും “അയ്യോ... അയ്യയ്യോ” എന്ന് അസുഖക്കാരി ഞരങ്ങുവാന്‍ തുടങ്ങി. വലിയ കുഴികളെ അതിസമര്‍ത്ഥമായി വെട്ടിച്ച് കൊണ്ടുപോയിട്ടും ചെറു കുഴികള്‍ ആ എക്ഷ്പീരിയന്‍സ്ട് ഡ്രൈവറെ തോല്‍പ്പിച്ചുകൊണ്ടിരുന്നത് അവളുടെ കരച്ചിലില്‍ നിന്ന് എനിക്ക് മനസിലായി.
                              ആരുടെയോ തലയില്‍ തെങ്ങ വീണതുപോലെയായി കാര്യങ്ങള്‍  അവിടെ ചെന്നപ്പോള്‍ - നോമ്പ്തുറക്കാന്‍ ഡോക്ടര്‍ വീടില്‍പ്പോയിരിക്കുന്നു, “കുറച്ച് വെയിറ്റ് ചെയ്യേണ്ടിവരും”. ഇനി ഒരു ഓട്ടോ പിടിച്ച് ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ കെല്‍പ്പില്ലാതെ ഞങ്ങള്‍ അവിടെത്തന്നെനിന്നു, അല്ല കിടന്നു. പണ്ട് കൊട്ടാരത്തിലെ പ്രസവ വാര്‍ഡിന്റെ പുറത്തു മേല്പ്പോട്ട് നോക്കി ഒരുദിവസം മുഴുവനും നിന്നത് വെറുതെ ഓര്‍ത്തുപോയി. ഒടുവില്‍ ഡോക്ടര്‍ വന്ന് പരിശോധിച്ച പ്രകാരം ഒരിന്ജക്ഷന്‍... അതും പിള്ളാരെ പേടിപ്പിയ്ക്കാനുള്ളതുപോലെ വലിയ ഒന്ന്. കൈതണ്ടയില്‍ ശ്രമിച്ച് പരാജയപ്പെട്ട് ചില എക്സ്ട്രാ ഫിറ്റിംങ്ങുകളോടെ കൈയ്യുടെ പുറത്തുതന്നെ കുത്തിക്കയറ്റി. പിന്നയും കുറച്ചു കിടന്നു. ഒരുവിധം തല നേരെ നിരത്താമെന്നു വന്നപ്പോള്‍, നേഴ്സ്നോട് നന്ദിയും പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.
         വെളിയില്‍ ഇറങ്ങുമ്പോളും മഴ തോര്‍ന്നിട്ടില്ലായിരുന്നു. സ്റ്റാന്‍ഡില്‍ ഒരു ഓട്ടോ പോലുമില്ല, അങ്ങനെ ഇരുട്ടത്ത് എന്തുചെയ്യണമെന്ന് അറിയാതെ നിന്നപ്പോള്‍ ദൈവദൂതനെപ്പോലെ ഒരപ്പുപ്പന്‍ ഞങ്ങളുടെ മുന്‍പിലേക്ക് ഒരോട്ടോയില്‍ വന്നിറങ്ങി. ഡീസല്‍ ഓട്ടോ ആയിരുന്നെങ്കിലും ഒരു ഭാഗ്യപരീക്ഷണത്തിന് കാത്തുനില്‍ക്കാതെ അതില്‍ക്കയറി. ഹൈവേ ശരിയല്ലന്നും ചന്ദനക്കാവ് വഴി പോയാല്‍ മതിയന്നും പയ്യന്‍സായ സാരഥിയോട് ആദ്യമേ പറഞ്ഞു.
         വലിയ പരിക്കുകളില്ലാതെ കൊട്ടാരപ്പാലവളവ് കഴിഞ്ഞു ഞങ്ങള്‍ മുന്‍പോട്ടു പോയി, പെട്ടെന്നായിരുന്നു അത്...  ഒരു ഭൂമികുലുക്കവും ധീനരോധനവും ഒരുമിച്ച്. ദാ കിടക്കുന്നു പുറകിലെ വീല്‍ ഒരെണ്ണം വെള്ളക്കുഴിയില്‍. ലൈഫില്‍ ഒരായിരം തവണയെങ്കിലും ഈ വഴി വന്നിട്ടുള്ള ഞാന്‍പോലും ഇതുവരെ ആ കുഴി അവിടെ കണ്ടിട്ടില്ല. കുറ്റബോധത്തോടെ പയ്യന്‍സ് തിരിഞ്ഞുനോക്കി ചോദിച്ചു, “ചേച്ചിക്ക് വിശേഷമാണോ?” “ഹേയ്...ചെറിയ വയറുവേദന.” എന്‍റെ പുറത്തേക്ക് വീണുപോയ വാമഭാഗത്തെ ഒരുഭാഗത്തേക്ക് ചാരിയിരുത്തി ഞാന്‍ പറഞ്ഞു. അങ്ങനെ വിശേഷം ഒന്നുമില്ലാതിരുന്നത് എത്രനന്നായി, അല്ലെങ്കില്‍ ഞാന്‍ പെട്ടേനെ!
         പട പേടിച്ച് പന്തളത്ത് ചെന്നപോലെയായി പിന്നീടങ്ങോട്ടുള്ള യാത്ര. ഒച്ചിഴയും വേഗത്തിലായിട്ടും നമ്മുടെ റോഡിലൂടെ ഈ അവസ്ഥയില്‍ പോകാന്‍ പറ്റുന്നില്ലല്ലോ. അവസാനം നേരെചൊവ്വെ യാത്ര ചെയ്യാന്‍ ദേശീയപാതയും മുനിസിപ്പാലിറ്റി റോഡും സംസ്ഥാനഹൈവേയും കടന്ന് ‘പതിബെല്‍’ എന്ന കുത്തകയുടെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വരേണ്ടിവന്നു.
         മുതലാളിത്തം നീണാള്‍ വാഴട്ടെ..........................

      




  

Tuesday 6 December 2011

മായ

“രവി, വല്ലതും പറയു ഇന്ന് ഞാന്‍ മാത്രമെ സംസാരിച്ചുള്ളു” മടിയില്‍ തലവെച്ചുകിടന്ന എന്നെ കുലുക്കി അവള്‍ പറഞ്ഞു.

“പറയാം” അത് എന്‍റെതല്ലെന്നു തോന്നിപ്പിക്കുന്ന ഒരു ശബ്ദമായിരുന്നു.

“കടല്‍ക്കാറ്റ് കൊണ്ടിട്ടാണോ അതോ സിഗരറ്റ്‌ കൂടുതല്‍ വലിച്ചിട്ടാണോ രവിയുടെ ചുണ്ടുകള്‍ വല്ലാതെ വരണ്ടിരിക്കുന്നു, രവിയുടെ ഹൃദയമിടുപ്പ് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം, കണ്ണുകളെന്തെ ഇത്രയും ചെമക്കാന്‍? രവീ....” അവള്‍ സാധാരണ സംസാരിക്കുന്നതിലും ഒട്ടും ഉച്ചത്തിലായിരുന്നില്ല സംസാരിച്ചത് പക്ഷെ....

“നിര്‍മ്മലേ, ഞാന്‍ പറയാം.” ചെറിയ ഒരിടവേളയ്ക്ക്ശേഷം ഞാന്‍ പറഞ്ഞു.

“പറയു രവി, രവിക്ക് ഞാനെന്നും നല്ലൊരു കേള്‍വിക്കാരിയല്ലെ?”

“നിര്‍മ്മലെ, ഇങ്ങോട്ടുപോരുന്ന വഴിയില്‍ ആ വാള്‍ ക്ലോക്ക്‌ ഞാന്‍ നദിയില്‍ എറിഞ്ഞു.”

“വാള്‍ ക്ലോക്കോ, എന്തിനു? അത്...അത് രവിക്ക് ആ പെണ്‍കുട്ടി തന്നതല്ലേ?”

“അതെ” അവളുടെ മടിയില്‍ നിന്നെഴുന്നേറ്റു കടലിന് അഭിമുഖമായിരുന്നു ഞാന്‍ പറഞ്ഞു.

“അതെ, മായതന്നതാണെനിക്ക്”
ചെറിയ ഒരു ചിരിയോടെ എന്നെ മടിയിലേക്ക് കിടത്തി അവള്‍ ചോദിച്ചു “മായ ഇപ്പോളും കാത്തിരിക്കുന്നുണ്ടോ?” അവളിലെ ചിരി ചുണ്ടോഴിഞ്ഞു പോയിട്ടില്ലായിരുന്നു.

അവള്‍ എന്നെ കളിയാക്കിയതാണോ, ഹേയ് അവള്‍ക്കു കളിയാക്കാന്‍ അറിയില്ലല്ലോ.

“നിര്‍മ്മലെ, ഒരിക്കല്‍ക്കൂടെ പറയാം- ഞാന്‍ പിന്നീടവളെ കണ്ടിട്ടേയില്ല പക്ഷെ.....”

“ഇതൊക്കെ ഇനിയും പറയണോ രവി?” ഒരു സാന്ത്വനഭാവത്തില്‍ അവളെന്നെ നോക്കി ചോദിച്ചു.

"വേണം നീ എന്നെ അറിയണം, കുറച്ചുനാളത്തെ പരിചയമല്ലേ നിനക്കുള്ളു.”

“എനിക്ക് രവിയെ ഇരുപത്താറു കൊല്ലമായറിയാം.”

“അതിശയോക്തി.”


“അല്ല, സത്യം.” അവളുടെ വിടര്‍ന്ന കണ്ണുകള്‍ ചെരുതായ്‌, പീലികള്‍ക്കിടയിലൂടെ കൃഷ്ണമണി മാത്രം അകലെയെങ്ങോ നോക്കിക്കൊണ്ട് തുടര്‍ന്നു. “സ്ത്രീ സഹജമെന്നു പറയുന്ന ഭയങ്ങളൊന്നും എനിക്കില്ല, അതുപോലെതന്നെ രവിയെയും...... ഞാന്‍ കണ്ട നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം രവിയെ അന്വേഷിച്ചു, ഒടുവില്‍ ഈ ചെറിയ കടലോര പട്ടണത്തില്‍......

അസ്തമയ സൂര്യന്‍ നിര്‍മ്മലയുടെ മുഖത്ത് വന്നവസാനിക്കുന്നത്പോലെ തോന്നിയെനിക്ക്.
“ഇല്ല, ഞാന്‍ കേള്‍വിക്കാരിയാകാം നീ പറയു.” തണുത്ത വിരലുകള്‍ എന്‍റെ കവിളില്‍ മെല്ലെ അമര്‍ത്തി അവള്‍ പറഞ്ഞു.

എനിക്ക് മുകളില്‍ ഒരു മേഘക്കൂട്ടം ചുമന്നുതുടങ്ങി, എങ്ങുനിന്നോ വന്ന ഒരുകൂട്ടം പക്ഷികള്‍ അതും കടന്നു കിഴക്കോട്ട് പോയി.

“നിര്‍മ്മലെ, അതൊരു മഴക്കാലമായിരുന്നു, ഒരിക്കലും ഞാനവിടെ– റബ്ബര്‍ തോട്ടങ്ങളും പാറമടകളും അവയെ ചുറ്റി വലിയ മലകളുമുള്ള അവിടെ- ചെല്ലെണ്ടാതായിരുന്നില്ല. പിന്നയോ..........നിമിത്തം.

“നിമിത്തം?”

“അതെ എല്ലാം നിമിത്തങ്ങളല്ലേ, നീ ഇവിടെ ജോലിക്ക് വന്നതും എന്നെ പരിചയപ്പെട്ടതും, എന്തിന്- എന്‍റെയും നിന്‍റെയും ജനനം പോലും അതിന്‍റെ ഫലങ്ങലല്ലേ?”

“എനിക്ക് തോന്നുന്നില്ല”

“എനിക്ക് തോന്നുന്നു” ഞാന്‍ പറഞ്ഞു. “നിര്‍മ്മലെ, രാവിലെമുതല്‍ കുത്തിയിരുന്ന ആ ഇടുങ്ങിയ മുറിയില്‍ നിന്നും വെളിയില്‍ ഇറങ്ങിയത് സ്വല്പം ശുദ്ധവായുവിനു വേണ്ടിയായിരുന്നു. മുറ്റത്ത്‌ അവിടവിടയായി വെള്ളം കെട്ടിക്കിടന്നിരുന്നു.പെട്ടന്ന് സുര്യന്‍ ഉദിച്ചത്പോലെ ഇലകളിലെ ജലകണികകളില്‍തട്ടി പ്രകാശം അവിടെയാകെ പരന്നിരുന്നു.

“രവി, ഇതിനിടയിലും എന്തിനാണ് ഈ പ്രകൃതിവര്‍ണ്ണന? ഋതുക്കള്‍ മാറിവന്നുപൊയ്ക്കോട്ടെ സുര്യന്‍ കിഴക്കുദിച്ചോട്ടെ, ഇതാ ഇപ്പോള്‍ മറ്റെവിടയോ ഉദിയ്ക്കാനായി അസ്തമിച്ചിരിക്കുന്നു. ഇതുതന്നെയല്ലേ സംഭവിച്ചിട്ടുള്ളത്.

“നിനക്കറിയില്ല, പ്രകൃതിയും നിമിത്തംതന്നെ.”

“അതുപോട്ടെ മുറിയ്ക്കു വെളിയിലിറങ്ങി?”

“വെളിയിലിറങ്ങി..... വളഞ്ഞു മുകളിലേക്ക് പോകുന്ന ആ റോഡിലൂടെ ഒന്ന് നടക്കണമെന്ന് തോന്നി, അപ്പോഴാണ് പുറകില്‍ നിന്ന് മായ വിളിച്ചത്.”

“രവി” ഇടയ്ക്ക് കയറി അവള്‍ പറഞ്ഞു. “ലോകത്തിലെ ഏതൊരു പക്കാ കാമുകി കാമുകന്മാരെപോലെ തന്നെ നമ്മളും- വിഷയ ദാരിദ്ര്യം അയല്‍പക്കത്തെങ്ങുമില്ല..... പക്ഷെ ബാക്കി കഥ എനിക്കൂഹിക്കാം. എനിക്കത് രവിയില്‍ നിന്നും കേള്‍ക്കണമെന്നില്ല.” എന്‍റെ മുഖത്തേക്ക് നോക്കി സ്ഥിരമായ ആ ചിരി സമ്മാനിച്ച്‌ അവള്‍ പറഞ്ഞു.

“So... ഇന്നത്തേയ്ക്ക് ഇത്രയുംമതി. ബാക്കി......” അതും ആ ചിരിയില്‍ അവള്‍ മുഴുമിപ്പിച്ചു. കൊണ്ടുവന്ന തടിയന്‍ രണ്ടു പുസ്തകങ്ങള്‍ മണ്ണുതട്ടി മാറോടുചേര്‍ത്ത് സുന്ദരമായ ചിരി കെടാതെതന്നെ ഒരു കണ്ണിറുക്കി കാണിച്ച്‌ റോഡിലേക്ക് നടന്നു. നേര്‍ത്തകാറ്റ് അവളുടെ വെളുത്ത ഷാളിനെ ഉലയ്ക്കുന്നതും നോക്കി ഞാന്‍ പിന്നെയും ഇരുന്നു- ഇരുട്ടു ആ തുണിക്കഷ്ണത്തെ മറയ്ക്കുന്നതുവരെ.

സമയം ഏറെയായെങ്കിലും ഉറക്കം വരുന്നേയില്ല.റോഡിലെ സോഡിയം ലാമ്പിന്‍റെ വെളിച്ചം മുറിയാകെ ഒരു മൂടല്‍മഞ്ഞുപോലെ പടര്‍ന്നുകിടന്നു. ചുവരില്‍നിന്നും പക്ഷിക്കുഞ്ഞുങ്ങളുടെ ‘കൂ..കു ... , കൂ..കു ... ശബ്ദമില്ലാത്ത മുറിയില്‍ ഞാന്‍ വല്ലാത്ത ഒരേകാന്തതയിലാണെന്ന് തോന്നി.

മായ എന്തിനായിരുന്നു ആ ക്ലോക്ക് തന്നെ എനിക്ക് തന്നത്, വേറെ എന്തെല്ലാം ആകായിരുന്നു- അവള്‍ ബുദ്ധിമതി ആയിരുന്നു, സാടിസ്റ്റും അല്ലായിരുന്നോ?

അതെ അവള്‍ സാടിസ്റ്റ്‌ ആയിരുന്നു, എന്‍റെ ഏകാന്ത നിമിഷങ്ങളുടെ ഭൂരിഭാഗവും ആ പക്ഷിക്കുഞ്ഞുങ്ങളിലൂടെ അവള്‍ സംസാരിച്ചുകൊണ്ടിരുന്നു.

‘ശ്ശേ, നാശം’ ഇത്രനാളും ആ ക്ലോക്കിന്‍റെ പ്രെസന്‍സ് എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു, ഇപ്പോള്‍ അതിന്‍റെ ആബ്സന്‍സും. എനിക്ക് എന്നോടുതന്നെ വെറുപ്പുതോന്നി.

ഒരു സിഗരറ്റ് കത്തിച്ചു ഞാന്‍ കട്ടിലില്‍ തിരിഞ്ഞുകിടന്നു. പുറത്ത് മഴ പെയ്യുവാന്‍ തുടങ്ങിയിരുന്നു. ഓവുചാലില്‍ നിന്ന് ചരലിലേക്ക് വീഴുന്ന വെള്ളത്തിന്‍റെ ശബ്ദവും കാറ്റിന്‍റെ മര്‍മ്മരവും എന്‍റെ ഉറക്കത്തെ അകറ്റി നിര്‍ത്തിക്കൊണ്ടിരുന്നു.

വീണ്ടും മായ- റോഡിലൂടെ നടക്കുന്ന ഞാന്‍, ഇരുവശവും സ്വല്പം ഉയര്‍ന്ന തിട്ടകളില്‍ തുടങ്ങി വലിയ കോവണികള്‍ പോലെ ഉയര്‍ന്നുയര്‍ന്നു പോകുന്ന പറമ്പില്‍ നിറയെ റബ്ബര്‍ മരങ്ങള്‍. കൂടെ നടന്നിരുന്ന മായ വലതുവശത്തെ തിട്ടയിലേക്ക് ചാടിക്കയറി എന്നോട് പറഞ്ഞു “ഇതിന്‍റെ മുകളില്‍ ഒരു കിണറുണ്ട് ഭയങ്കര ആഴമാ, വാ...കേറിവാ... ഞാന്‍ കാണിച്ചുതരാം.” അവള്‍ ഒരുകൈ എന്‍റെ നേരെ നീട്ടി. അല്ലാതെതന്നെ കയറാമായിരുന്നിട്ടും ഞാന്‍ അ കൈകളില്‍ പിടിച്ചാണ് മുകളിലേക്ക് കയറിയത്.

“രവിയുടെ റിസള്‍ട്ട്‌ എന്നാ വരിക, ഡിഗ്രിയ്ക്ക് ചേരുമോ അതോ വേറെ വല്ല പ്ലാനും ഉണ്ടോ?” എന്‍റെ കൈകളില്‍ നിന്നും പിടിവിടാതെതന്നെ നിറയെ കരിയിലകള്‍ വീണുകിടന്നിരുന്ന തൊട്ടത്തിലൂടെ അവ തട്ടിത്തെറുപ്പിച്ച് നടന്നുകൊണ്ട് മായ ചോദിച്ചു.

“പ്രത്യേകിച്ച് പ്ലാനോന്നുമില്ല എന്തായാലും റിസള്‍ട്ട് വരട്ടെ.”
“ഓ.. ഡിഗ്രിക്ക് പോയിട്ടെന്തിനാ, മൂന്ന് വര്‍ഷം കളയാം.” ചെറുതായ് ഒന്ന് നിര്‍ത്തി ഒരു ചിരിവരുത്തി തുടര്‍ന്നു. “വലിയ പ്രതീക്ഷയോന്നുമില്ലങ്കിലും അമ്മ കാത്തിരിക്കുവാ, ഇതറിഞ്ഞിട്ടുവേണം ആരുടെയെങ്കിലും തലയില്‍ എന്നെ കെട്ടിവയ്ക്കാന്‍.”

വേണ്ടതിലും ശക്തിയില്‍ കരിയിലപ്പുറത്തു ചവിട്ടി നടക്കുമ്പോഴും എന്‍റെ വലതു കയ്യില്‍ നിന്നും മായ പിടിവിട്ടിരുന്നില്ല. മാര്‍ദ്ദവമേറിയ ആ കയ്യില്‍നിന്നും വിടണമെന്നെനിക്കും തോന്നിയില്ല- ഞങ്ങള്‍ നടന്നു.

തറ നിരപ്പില്‍ നിന്നും ഒട്ടും ഉയരമില്ലാത്ത കിണര്‍, രണ്ടു പലകകള്‍ അതിനു കുറുകെ ഇട്ടിരുന്നു. വളരെ ആഴത്തില്‍ കണ്ണീരുപോലെ കുറച്ചു വെള്ളം കിടപ്പുണ്ട്. പണ്ടെങ്ങോ പൊട്ടിവീണ ഒരു തൊട്ടിയും പകുതിയോളം ചരലില്‍പ്പൂണ്ടു കിടപ്പുണ്ട്.

ഒരു ഉരുളന്‍ കല്ല്‌ അതിലേക്കിട്ട് മായ പറഞ്ഞു “ഞാന്‍ എവിടെ വരുമ്പോഴൊക്കെ ഓരോ കല്ല്‌ ഇതില്‍ ഇടാറുണ്ട്.....വെറുതെ...” ചെറുതായി ചിരിച്ചെന്നോട് ചോദിച്ചു “എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടോ?” ഞാനും ചിരിച്ച് ചുറ്റിനും നോക്കി.

കാട്ടുമരങ്ങള്‍ വളര്‍ന്ന ഒരു വലിയ മല കിഴക്ക് മേഘങ്ങളെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു. കുറച്ചകലയായി വലിയ ഒരു പാറക്കൂട്ടം, അതിനു മുകളില്‍ ചെറിയ ഒരു കുടില്‍പോലെ ഒരു അമ്പലം. മുന്‍പില്‍ പല തട്ടുകളുള്ള ഒരു വിളക്ക്. പാറയുടെ വിള്ളലുകളില്‍ കുറ്റിചെടികള്‍ വളര്‍ന്നു നില്‍പ്പുണ്ട്.

“രവിയ്ക്ക് ദൈവവിശ്വാസമുണ്ടോ?” എന്‍റെ കൈ കുലുക്കിക്കൊണ്ട് മായ ചോദിച്ചു. “എന്തായാലും നമുക്ക് അവിടെവരെ പോകാം, ഇത്തിരി ബുദ്ധിമുട്ടാണ് അവിടെ എത്തിപ്പെടാന്‍.”

അതിന്‍റെ അടുത്തെത്തുന്തോറും വലുപ്പംവെച്ചുകൊണ്ടിരുന്നു. പാറയുടെ ചുവട്ടില്‍ നിന്ന് നോക്കിയാല്‍ അമ്പലവും വിളക്കുമോന്നും കാണുവാന്‍ പറ്റുമായിരുന്നില്ല, കുറ്റിച്ചെടികളും കഷ്ടിച്ച് രണ്ടുപേര്‍ക്ക് കയറിപ്പോകാവുന്ന പടവും മാത്രം. അതിനോടുചേര്‍ന്നു നൂറടിയോളം താഴ്ചയില്‍ പാറ പൊട്ടിച്ചെടുത്തിരിക്കുന്നു. കുളംപോലെ കുറച്ചുവെള്ളം അടിയില്‍ പാറക്കഷ്ണങ്ങളോട്കൂടി കിടന്നിരുന്നു.

“രവി, പുലിമട കണ്ടിട്ടുണ്ടോ ദേ അവിടെയാ” പാറയുടെ കിഴക്ക് ഭാഗത്തേക്ക് കൈ ചൂണ്ടി മായ പറഞ്ഞു.

പാറയുടെ മുകളിലേക്ക് കയറുമ്പോള്‍ എപ്പോഴോ വീണ്ടും മായ എന്‍റെ കയ്യില്‍ പിടിച്ചിരുന്നു. എന്തോ വല്ലായ്മ തോന്നി ഞാന്‍ പറഞ്ഞു “മായേ നമുക്ക് പോകാം കിഴക്ക് കാറുവെച്ചുവരുന്നു.”
“ഹേയ് നമ്മള്‍ തിരിച്ചു ചെന്നിട്ടേ പെയ്യു.” എന്നെയും വലിച്ചുകൊണ്ട് മായ മുകളിലേക്ക് കൂടുതല്‍ വേഗത്തില്‍ നടന്നു.

പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ ചുറ്റും പച്ചപ്പുമാത്രം- കിഴക്ക് കാട്ടുമരങ്ങളും പടിഞ്ഞാറ് റബ്ബര്‍ മരങ്ങളും. കാടിനും തോട്ടങ്ങള്‍ക്കും ഇടയില്‍ കാവല്‍ക്കാരന്‍റെ കൂര പോലെ അമ്പലവും. പാറയില്‍ അവിടവിടയായി കുഴികളില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു.

മായ പെട്ടെന്ന് തൊഴുതുവന്ന് എന്നോട് പറഞ്ഞു “ദേവീക്ഷേത്രമാ കുഞ്ഞുന്നാളില്‍ ഇവിടെ ഉത്സവം ഉണ്ടായിരുന്നു ഇപ്പോള്‍ ആരും വരാരുതന്നെ ഇല്ല.”
കാര്‍മേഘംഅവിടെയാകെ പരന്നിരുന്നു, ഒരുതുള്ളി എന്‍റെ കയ്യില്‍ വീണു.

“വേഗം ഇറങ്ങാം ചിലപ്പോള്‍ ഇതു പെയ്തേക്കും” ചെരുപ്പ് കാലില്‍ ഇട്ട് മായ മുന്‍പേ നടന്നു. പടവുകള്‍ അവിടവിടെ പൊട്ടിയിരുന്നതുകൊണ്ട് എനിക്ക് വേഗത തീരെയില്ലായിരുന്നു. അപ്പോള്‍ മൂന്നാല് വലിയ തുള്ളികള്‍ വീതം വീണുതുടങ്ങി ശരിക്കും പെയ്തു തുടങ്ങിയിരുന്നു.

“വേഗം ഇറങ്ങിവാ രവി പുലിമടയില്‍ കയറി നില്‍ക്കാം.” മുന്‍പില്‍ നിന്നും മായ വിളിച്ചു പറഞ്ഞു. ഒരുവിധത്തില്‍ പടികളിറങ്ങി ഗുഹ പോലെ തോന്നിച്ച ആ പുലിമടയില്‍ കയറിയപ്പോള്‍ ശരിക്കും നനഞ്ഞിരുന്നു.

അഞ്ചാറുപേര്‍ക്ക് നില്‍ക്കാവുന്ന അവിടെ ഒരു പാറയും രണ്ടുമൂന്ന് കീറിയ പത്രങ്ങളും ചീട്ടും കുറെ ബീഡിക്കുറ്റികളും അവിടവിടെ കിടപ്പുണ്ടായിരുന്നു. ആ പാറയില്‍ ഇരുന്നു മുണ്ടിന്‍റെ അറ്റംകൊണ്ട് തല തുവര്‍ത്തുന്നേരം മായ പറഞ്ഞു “പറപൊട്ടിയ്ക്കാന്‍ വരുന്ന പണിക്കാരുടെ സ്വന്തമാ ഇപ്പോള്‍ ഇത്.”

പാവാടയുടെ അടിഭാഗം കൊണ്ട് നീണ്ട മുടിയോപ്പി മായ മുന്‍പില്‍ നില്‍ക്കുകയായിരുന്നു. ഏതോ painting പോലെ, മായയുടെ വെളുത്തകാലിലെ ചെറുസ്വര്‍ണ്ണ രോമങ്ങളില്‍ ജലകണികകള്‍ പറ്റിനില്‍ക്കുന്നു. കൂടുതല്‍ നേരം നോക്കാന്‍കഴിയാഞ്ഞു ഞാന്‍ വെളിയില്‍ മഴത്തുള്ളികള്‍ വീണുതെറിക്കുന്നതും നോക്കിയിരുന്നു. “ഇതിപ്പോള്‍ തോരുന്ന ലക്ഷണമില്ല.” മായ പറഞ്ഞു “അമ്പലത്തില്‍ പോയതാ കുഴപ്പമായത്, ആല്ലേ രവി?”

“ഉം.” ഒന്ന് മൂളിഞാന്‍ മഴത്തുള്ളികള്‍ വീണുതെറിക്കുന്നതും നോക്കിയിരിക്കെ മായ എന്നോടുചെര്‍ന്നു പാറയില്‍ വന്നിരുന്നു. മായ എന്നോട് ചേര്‍ന്നിരുന്നത്കൊണ്ടാണോ തണുത്ത കാറ്റടിച്ചിട്ടാണോ എന്നറിയില്ല എന്‍റെ കൈയ്യിലെ രോമങ്ങള്‍ ഉയര്‍ന്നുവന്നു. പെട്ടെന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയ എന്നെ കൈയ്യില്‍ പിടിച്ചിരുത്തി മായ പറഞ്ഞു “തൂവാനമടിക്കുന്നുണ്ട് വെറുതെ എന്തിനാ ഇനിയും നനയുന്നെ.” ഒരനുസരണയുള്ള കുട്ടിയെപ്പോലെ ഞാന്‍ പാറമേല്‍ ഇരുന്നു. ഹൃദയമിടുപ്പിന്‍റെ വേഗത കൂടിയത് ഞാനറിഞ്ഞു.

“രവിയുടെ കൈ വല്ലാതെ തണുത്തിരിക്കുന്നല്ലൊ?”
“ഹേയ്... അതെപ്പോഴും അങ്ങനാ.” എന്‍റെ സ്വരത്തിനു വ്യതാസം സംഭവിച്ചിരുന്നു.
പെട്ടെന്ന് എന്‍റെ കൈ മായ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു, പുറകോട്ട് വലിച്ചുവെങ്കിലും ശക്തി പോരായിരുന്നു. ഇമവെട്ടാതെ എന്‍റെ കണ്ണിലേക്ക് നോക്കി വിടര്‍ന്നകണ്ണുകളുമായ്‌ മയയിരുന്നു.
എന്‍റെ ഹൃദയമിടുപ്പ് എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു. മായയുടെ മാറിടം ഉയര്‍ന്നു താണു, വിടര്‍ന്ന മൂക്കിലൂടെ ഒരുപ്രാവശ്യം വായു പെട്ടെന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പോയി. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കെ എന്‍റെ കഴുത്തിലൂടെ കൈ മെല്ലെ ചുറ്റി ചുണ്ടില്‍ ചുംബിച്ചു.
മായയുടെ കണ്ണുകള്‍ നനഞ്ഞ് തിളക്കം കൂടിയതുപോലെ തോന്നി. അറിയാതെ മുഖം കുനിഞ്ഞപ്പോള്‍ എന്‍റെ മുടികള്‍ക്കിടയിലൂടെ വിരല്‍ ചേര്‍ത്ത് തന്‍റെ മാറിലേയ്ക്ക് അമര്‍ത്തി.
ഞാനൊരു കുട്ടിയാകുകയായിരുന്നു, കൊച്ചുകുട്ടി.....

ഉറക്കം ഒഴിഞ്ഞുനിന്ന ആ രാത്രിയില്‍ മായയുടെ വിയര്‍പ്പിന്‍റെ ഗന്ധം മുറിയാകെ നിറഞ്ഞു നില്‍ക്കുന്നതുപോലെ തോന്നി. കണ്ണ് തുറന്നാല്‍ വിയര്‍പ്പ് പൊടിഞ്ഞ കുറുനിരകളും പാതിവിരിഞ്ഞ മിഴികളുമായി മായ മുന്‍പില്‍...... എന്‍റെ പുറകെ ഉലഞ്ഞ മുടിയുമായി അവള്‍ വീട്ടിലേക്കു നടക്കുന്നു. നേരം വെളുക്കാറായിട്ടും ഞങ്ങള്‍ വീട്ടിലെത്താതെ നടത്തം തുടര്‍ന്നുകൊണ്ടിരുന്നു.

തൂങ്ങിയ കണ്ണുമായ് രാവിലെ ചായയും കുടിച്ചിരിക്കെ മായ മുറിയില്‍ കയറിവന്നുപറഞ്ഞു “രവിപോകുമ്പോള്‍ ഞാനുണ്ടാവില്ല.......ഒരു ഫ്രണ്ടിന്‍റെ വീടുവരെ പോകുവാ.” എന്‍റെ മുഖത്തുനിന്നു കണ്ണെടുക്കാതെ തുടര്‍ന്നു “രവിയുടെ ബാഗില്‍ കനം കൂട്ടാനായി ഒരു സാധനം വെച്ചിട്ടുണ്ട്........വീട്ടില്‍ ചെന്ന് തുറന്നുനോക്കിയാല്‍ മതി...... ഉപകരിച്ചേക്കും.” ചിരിച്ച് മുറിയില്‍ നിന്നിറങ്ങിയപ്പോഴാണ് മായ ഇത്രയ്ക്കും സുന്ദരിയാണെന്ന് തോന്നിയത്.

അന്നുമുതല്‍ എന്നെ വിടാതിരുന്ന മായയുടെ ഓര്‍മ്മകള്‍ ആ വാള്‍ക്ലോക്കിന്‍റെ രൂപത്തില്‍ ഒരു നിമിത്തമായി കൂടെനിന്നിരുന്നു.
പക്ഷെ.... ഇന്ന് അതിന്‍റെ അസാന്നിദ്ധ്യവും......
കത്തിച്ച സിഗറെറ്റിന്‍റെ ചാരം അതുപോലെ ബെഡ്ഡില്‍ വീണ് അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടുകൊണ്ടിരുന്നു. അത് ഊതി തറയിലിട്ടപ്പോള്‍ ചെറു കഷ്ണങ്ങളായി ഫാനിന്‍റെ കാറ്റില്‍പ്പെട്ട് നാലുപാടും ചിതറി.
ഉറക്കം വരുന്നതുപോലെ തോന്നി ഞാന്‍ കമിഴ്ന്നു കിടന്നു.

അവ്വ്യക്തമായ്‌ കിളികളുടെ ചില കേട്ടാണ് ഉണര്‍ന്നത്. നേരം വെളുത്തെന്നുകരുതി ഭിത്തിയില്‍ നോക്കിയപ്പോള്‍ മൂന്ന് മണിയെ ആയിട്ടുള്ളൂ.... ഞാന്‍ ചെറുതായ് ഭയന്നു.... വാള്‍ക്ലോക്ക്.... അത് ഭിത്തിയില്‍ അതേസ്ഥാനത്ത്.... കിളികളുടെ ചലപില ശബ്ദത്തോടൊപ്പം കൂ..കു, കൂ..കു ശബ്ദം ഉയര്‍ന്നു വന്നു.

ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു, ദേഹം ഇത്രത്തോളം തണുത്തതായി ഇതിനു മുന്‍പ് തോന്നിയിട്ടേയില്ല. ലൈറ്റ് ഇടണമെന്ന് തോന്നിയെങ്കിലും ഭയം അനുവദിച്ചില്ല. വാതില്‍ തുറന്നു ഞാന്‍ റോഡും കടന്നു കടല്‍പ്പുറത്തെയ്ക്കോടി. അപ്പോഴും എന്‍റെ തൊട്ടുപുറകില്‍ കൂ..കു, കൂ..കു ശബ്ദം കൂടിക്കൂടി വന്നുകൊണ്ടിരുന്നു. ഞാന്‍ ഒടിക്കോണ്ടേയിരുന്നു – പൂഴിമണലില്‍ ആഞ്ഞുചവിട്ടി – എന്‍റെ
കാലുകള്‍ പൂഴിമണ്ണില്‍ തളരരുതെന്നു പ്രാര്‍ഥിച്ചുകൊണ്ട്........

Tuesday 1 November 2011

അനുയാത്ര

ചെറിയ ചെറിയ ഇടവേളകള്‍ക്കുശേഷം മഴ ഇന്നും തിമിര്‍ത്തു പെയ്യുകയാണ് –ഇന്നലകളുടെ ബാക്കിയെന്നോണം.
മുറ്റം മുഴുവനും വെള്ളം കയറിയിരിക്കുന്നു , രാത്രിയിലെപ്പഴോ കുളം കവിഞ്ഞിരിക്കണം.

മഴത്തുള്ളികളുടെ സംഗീതത്തില്‍ പത്രത്തിലെ ചരമവാര്‍ത്തകളിലൂടെ യാത്ര തുടങ്ങിയിട്ട് സമയം ഏറെ ആയിരുന്നു. അമ്മകൊണ്ടുവെച്ച ചായ തണുത്തുറഞ്ഞു പാടചൂടിയിരിക്കുന്നു. അകത്തു ക്ലോക്കിന്‍റെ മണിമുഴക്കം ഏഴ് പ്രാവശ്യം എണ്ണി.തല ഉയര്‍ത്തി ആകാശത്തില്‍ ഞാന്‍ പകലിന്‍റെദേവനെത്തേടി, ഉരുണ്ടുകൂടിയ കറുത്ത മേഘങ്ങളാല്‍ പരാജിതനായി വീണ്ടും പത്രത്താളുകളില്‍ ഇല്ലാത്ത വാര്‍ത്തകള്‍ക്ക് വേണ്ടി അലഞ്ഞു.

ഒടുവില്‍ ആ ശ്രമവും ഉപേക്ഷിച്ച്, പത്രം നെഞ്ചോടു ചേര്‍ത്ത് ഈസിചെയറിന്‍റെ വലത്തെകൈയ്യില്‍ കാലുരണ്ടും എടുത്തുവച്ച് ഓടുകളില്‍ നിന്നിറ്റുവീഴുന്ന മഴവെള്ള തുള്ളികളും നോക്കി ഇമവെട്ടാതെകിടന്നു.

ഓരോ തുള്ളിയിലും ഓരോ മുഖങ്ങള്‍, പരിചയമുള്ളവയും ഇല്ലാത്തവയും അവ ഒന്നൊന്നായി എന്നേനോക്കി പരിഹസിച്ചു ചിരിക്കുന്നു. ഒരേ ഉദരത്തിന്‍റെ സന്തതികള്‍, ഗുരുക്കന്മാര്‍, സുഹൃത്തുക്കള്‍, കാമുകി എന്നിങ്ങനെ അവരുടെ പട്ടിക നീണ്ടുകൊണ്ടിരിക്കുന്നു. ഒരേ അച്ചില്‍തീര്‍ത്ത അവരുടെ മുഖഭാവം എന്നെ ചിതയിലേക്ക് ആഞ്ഞുവലിക്കുന്നു.

ഒരു നിമിഷം മുഖം പൊത്തിയതിനുശേഷം ഭയത്തോടെ വെള്ളത്തുള്ളികളിലേയ്ക്ക്‌ മടങ്ങിയെ ത്തിയപ്പോള്‍, മഞ്ഞിന്‍ മറയ്ക്കുള്ളിലെന്നപോലെ അവ്യക്തമായതും എന്നാല്‍ സുപരിചിതവുമായ ഒരു മന്ദസ്മിതം. വിശ്വാസം പോരാഞ്ഞ് കണ്ണ്‍ അമര്‍ത്തിതിരുമി. എന്നിട്ടും പൊഴിഞ്ഞു വീണുകൊണ്ടിരുന്ന ഓരോ തുള്ളിയിലും ആ മന്ദസ്മിതം - സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ , അധികാരത്തിന്‍റെ, ഓമനത്വത്തിന്‍റെ - നിറഞ്ഞുനിന്നിരുന്നു.

“മനു മോന് ഇന്നു നന്ദ്യാര്‍വട്ടം പൂവിട്ടിട്ടില്ല, എന്തു ചെയ്യും “ രാജിച്ചേച്ചി മുട്ടേല്‍ നിന്ന് എന്‍റെ ടൈ യില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. “ കള്ളം പറയാതെ ചേച്ചി ഞാന്‍ കണ്ടതല്ലേ, നിറയെ വിടര്‍ന്നിട്ടുണ്ട്”.
ചേച്ചി എന്നെ പൊക്കിയെടുത്ത് മുറ്റത്തേക്കോടി. നന്ദ്യാര്‍വട്ടത്തിന്‍റെ അടുത്തെത്തി തോളിലിരുത്തി എന്നെക്കൊണ്ടുതന്നെ ഒരെണ്ണം നുള്ളിച്ചു.

ചേട്ടന്‍റെ കയ്യില്‍ത്തുങ്ങിയാണ് നഴ്സ റി യിലേയ്ക്ക് പോകുന്നത്. വലിയ ഗേറ്റ് വരെ ചേട്ടന്‍ കൊണ്ടുവിടും. അവിടെ എന്നെയുംകാത്ത് കയ്യില്‍ ഒരു ചോക്ലേറ്റും മുഖം നിറയെ വത്സല്യവുമായി അനു ടീച്ചര്‍ ഉണ്ടായിരിക്കും – ഒരു ബാല്യം മുഴുവന്‍ അവര്‍ ആ നില്‍പ്പു തുടര്‍ന്നു.

എന്നെ എളിയില്‍ ഇരുത്തി ക്ലാസ്സില്‍ കൊണ്ട് ചെന്നാക്കിയതിനുശേഷമേ അനു ടീച്ചര്‍ ഓഫീസ് മുറിയിലേക്ക് പോയിരുന്നുള്ളൂ . ഇതിനിടയില്‍ എപ്പോഴോ ചോക്ലേറ്റും നന്ദ്യാര്‍വട്ടവും ക്കൈമാറിയിരുന്നിരിക്കും. മൂന്നരയ്ക്ക് ചേട്ടന്‍റെ അടുക്കല്‍ എന്നെ തിരികെ ഏല്‍പ്പിക്കുമ്പോഴും ടീച്ചറിന്‍റെ നീണ്ട മുടിയില്‍ ആ നന്ദ്യാര്‍വട്ടം കാണും, ഒട്ടും വാടാതെ.

വീണ്ടും ഒരു ഇടവേള, തുള്ളികളുടെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. തുള്ളികളില്‍ അനു ടീച്ചറുടെ മുഖം വ്യക്തമാകുകയും ഒപ്പം താഴെ വീണ് ചിതറുകയും ചെയ്യുന്നു. ഒരിക്കല്‍ കൂടി ഞാന്‍ മുഖം പൊത്തി.

ടീപ്പോയിന്മേലെ ചായ പാടചൂടിയ അവസ്ഥയില്‍ തന്നെയിരിക്കുന്നു. “അമ്മേ എനിക്ക് ഒരു ഗ്ലാസ്‌ ചായ കൂടി വേണം “ ഞാന്‍ വിളിച്ചു പറഞ്ഞു. അമ്മ അത് കേട്ടില്ലെന്ന് തോന്നുന്നു. ഞാന്‍ ആവര്‍ത്തിച്ചു. “ അല്ല, ഇതു നീ ഇതുവരെയായിട്ടും കുടിച്ചില്ലേ” പാട ചൂടിയ ചായ നോക്കി അമ്മ പറഞ്ഞു. ഒന്ന് നിര്‍ത്തി അമ്മ തുടര്‍ന്നു “ വായും മുഖവും കൂടി കഴുകാതെ കലത്തോടെ ചായ മോന്തുന്ന നീ” മുഴുമിപ്പിക്കാതെ തന്നെ ക്കൈയ്യി ലേയ്ക്ക് വീണ നേര്യതിന്‍റെ തുമ്പ്‌ തോളത്തിട്ട് അകത്തേയ്ക്കു പോയി.

ഒരു മാസത്തെ അജ്ഞാത വാസം –
ആവര്‍ത്തന വിരസങ്ങളായ ദിനങ്ങളില്‍ നിന്നും വിട്ട് മനോരാജ്യ സഞ്ചാരത്തിനുവേണ്ടിയും, മുഖം മൂടിക്കുള്ളിലെ യഥാര്‍ത്ഥമുഖത്തെ തിരിച്ചറിയാനും വേണ്ടി ഒരു ശ്രമം.
പൂര്‍ണ വിജയത്തിലെത്തിയ പരീക്ഷണം, പക്ഷെ കൂട്ടിക്കിഴിക്കലുകള്‍ക്ക് അവസാനം നഷ്ടം മാത്രം ബാക്കി.
മിഥ്യയെങ്കിലും സ്വര്‍ണ്ണരഥത്തില്‍ വായുവേഗത്തില്‍ ലക്ഷ്യമില്ലാതെ അലഞ്ഞപ്പോഴൊന്നും ഒറ്റപ്പെടലിന്‍റെ മാനസികവ്യഥ ബാധിച്ചിരുന്നില്ല.ഇപ്പോള്‍ ................... ഒന്നും വേണ്ടിയിരുന്നില്ലന്ന് തോന്നുന്നു.
ഒരു സാന്ത്വനമെന്നോണം അനു ടീച്ചര്‍ മഴത്തുള്ളികളായി നിറഞ്ഞു നില്‍ക്കുന്നു.

അച്ഛനും അമ്മയുമൊത്ത് അവസാനമായ് അനു ടീച്ചറുടെ വീട്ടില്‍ ചെന്നത് ഇന്നും മായാതെ നില്‍ക്കുന്നു. എന്നെ വാരിയെടുത്ത് മുടി പിറകോട്ട് തഴുകി നെറ്റിയില്‍ തുടരെ ചുംബിച്ച് തുളുമ്പിയ കണ്ണുകള്‍ തുടച്ച്‌ ടീച്ചര്‍ പറഞ്ഞു. “ മോനെ, ഇതു മുഴുവന്‍ മനുക്കുട്ടനുള്ളതാ” ഒരു ഡപ്പി നിറയെ ചോക്ലേറ്റുകള്‍, പലനിറത്തിലുള്ള വര്‍ണകടലാസുകളില്‍ പൊതിഞ്ഞവ. ഞാനത് വാങ്ങി. “ ഇനി മോന്‍റെ അനു ടീച്ചര്‍ക്ക്‌ ചോക്ലേറ്റ് തരാന്‍ പറ്റിയില്ലെങ്കിലോ .........”. അന്ന് ആ വാക്കുകളുടെ അര്‍ത്ഥം മനസ്സിലായിരുന്നെങ്കില്‍ ഒന്ന് പൊട്ടിക്കരഞ്ഞ് ഇന്നത്തെ ഈ തീരാവേദന അലിയിക്കാമായിരുന്നു.

“മനൂ” അമ്മ “നിനക്ക് ചിറ വരെ ഒന്നു പൊയ്ക്കുടെ, ഇന്നലത്തെ കാറ്റില്‍ വീണ ഉണക്കതേങ്ങകളെല്ലാം ആവശ്യക്കാര് കൊണ്ടുപോയെന്നു തോന്നുന്നു . നിനക്കതൊന്നും അറിയണമെന്നില്ലല്ലോ . നീയല്ലാതെ ഇനി ആരാ ഇതൊക്കെ നോക്കാന്‍ ഉള്ളെ? പറ്റുമെങ്കില്‍ ആ കറുമ്പനെ കൂടെ കൂട്ടി വിളഞ്ഞതെല്ലാം ഇട്ടോണ്ട് പോരെ. അമ്മിണിയെ അങ്ങോട്ടയച്ചേയ്ക്കാം അവള്‍ ആ കൊതുമ്പുകളെല്ലാം കെട്ടി ഇങ്ങ് കൊണ്ടുപോരും.”

മനസ്സില്‍ തെങ്ങോ തേങ്ങയോ കൊതുമ്പോ ഇല്ല. മഴത്തുള്ളികളില്‍ നിറഞ്ഞു നില്‍ക്കുന്ന ആ മന്ദസ്മിതം മാത്രം, സ്നേഹം മാത്രം.

****************************************************************************

ഞാന്‍ യാത്ര തുടങ്ങുകയായിരുന്നു. എന്നെതേടിയുള്ള യാത്ര- വിളിപ്പാടുകള്‍ക്കും അകലെ, പ്രകാശ ശ്രോതസിനുവേണ്ടിയുള്ള യാത്ര.

ഇപ്പോല്‍ പാതിരാത്രി കഴിഞ്ഞ ഈ വേളയില്‍ എനിക്ക് കൂട്ട് മാനത്തു പൂവിട്ട നന്ദ്യാര്‍വട്ടങ്ങള്‍ മാത്രം.
ഒരു കൊച്ചുകുട്ടി നിഷ്പ്രയാസം കോണിപ്പടികള്‍ കയറും പോലെ – വീട്ടിലെ ഈസി ചെയറി ലുള്ള കിടപ്പും, അനു ടീച്ചറെ തിരക്കി അവരുടെ കൂട്ടുകാരിയായിരുന്ന നിര്‍മല ടീച്ചറിന്‍റെ വീട്ടില്‍ ചെന്നതും, അവിടെ നിന്നും അനു ടീച്ചറുടെ കുടുംബവീട് തേടിപിടിച്ചതും തുടര്‍ന്ന് എത്രയോ അകലെ ,എത്രയോ ദുര്‍ഘട മാര്‍ഗത്തിലൂടെ അനു ടീച്ചറുടെ ഭര്‍ത്താവിന്‍റെ വീട്ടിലെത്തി അത്താഴം കഴിച്ചതും ഇപ്പോല്‍ ഈ ലോഡ്ജില്‍ ഈ ജന്നലിനരികില്‍ അനു ടീച്ചറുടെ പട്ടണത്തില്‍ ആകാശം നോക്കി കിടക്കുന്നതും – പടിപടിയായി കയറി വരുന്നു. അവ ഒന്നും ഒഴിയാതെ തന്നെ നക്ഷത്രങ്ങള്‍ക്ക് പറഞ്ഞുകൊടുത്ത് നിദ്രയുടെ അഗാധ ഗര്‍ത്തത്തിലേക്ക്...................

“ സാര്‍ ..... ടി” വെയ്റ്റര്‍...
സമയം ആറര കഴിഞ്ഞിരിക്കുന്നു. പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം റിസപ്ഷനില്‍ താക്കോല്‍ തിരികെ ഏല്‍പ്പിച്ചു.
ടീച്ചറുടെ വീട്ടിലേക്ക് ഇനിയും നാല് കിലോമീറ്റര്‍. ഭാഗ്യം റിസപ്ഷനിസ്റ്റ് പറഞ്ഞ ബോര്‍ഡ്‌ വെച്ച ബസ്‌ വന്നു നിന്നു.

പരിചയമില്ലാത്തയിടം പരിചയമില്ലാത്ത മുഖങ്ങള്‍. ഡോറില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനോട് ഇറങ്ങേണ്ട സ്ഥലം പറഞ്ഞുകൊടുത്ത് തൊട്ടു മുന്‍പിലെ സീറ്റില്‍ ഇരുന്നു.

തെളിഞ്ഞ ആകാശം, തെളിഞ്ഞ ഭൂമി, പുത്തന്‍ ഉടുപ്പിട്ടപോലെ പ്രകൃതി അണിഞ്ഞോരുങ്ങിയിരിക്കുന്നു.
ചെറിയ പൊട്ടുതൊട്ട്, കണ്ണെഴുതി, ചിരിച്ചുകൊണ്ട് ഉമ്മറത്ത് കാത്തുനില്‍ക്കുന്ന അനു ടീച്ചര്‍. കണ്ട മാത്രയില്‍ നിറഞ്ഞ കണ്ണുകള്‍ തുടച്ച്‌ എന്നെ അകത്തേയ്ക്ക് കൂട്ടി. ഒന്നും സംസാരിച്ചില്ല. നീണ്ട മൗനം. വാക്കുകള്‍ നഷ്ടമാകുന്നു ഇരുവര്‍ക്കും . ഒടുവില്‍ “ നന്ദ്യാര്‍വട്ടം?” ടീച്ചര്‍ മുഖത്ത് പ്രസന്നത വരുത്തി ചോദിക്കുന്നു. ഞാനും ചിരിക്കുന്നു.

“ഏയ്‌ ഇറങ്ങേണ്ട സ്ഥലമായി “ ഡോറില്‍ നിന്നുകൊണ്ട് എന്‍റെ തോളത്തു തട്ടി ‘കിളി’ പറഞ്ഞു.
ടിക്കറ്റ്‌ തിരികെ ഏല്‍പ്പിച്ചു ഞാന്‍ ഇറങ്ങി.

നന്നേ തിരക്കുകുറഞ്ഞ റോഡ്‌. വലതു വശത്തെ മാടകടയില്‍ അനു ടീച്ചറിന്‍റെ അച്ഛന്‍ തന്ന അഡ്രസ്‌ കാണിച്ചു.
“കിഴക്കോട്ടുപോകുമ്പോള്‍ വലത്തോട്ട് ഒരിടവഴിയുണ്ട് കഷ്ടി നൂറു മീറ്റര്‍ എത്തുമ്പോള്‍ വലത്ത് താഴേക്ക് ഒരു ചെങ്കല്‍ പടി, അത് നേരെ അവരുടെ വീട്ടിലേക്കാ” മാടകടക്കാരന്‍ പറഞ്ഞു .
അയാളോട് നന്ദി പറഞ്ഞ് ഞാന്‍ നടന്നു.

ചെങ്കല്‍ പടവുകളും ഇറങ്ങി മുറ്റവും കടന്നു ഉമ്മറത്തെത്തി. വൃത്തിയും വെടിപ്പുമുള്ള ഒരു ചെറിയ വീട്. അടഞ്ഞു കിടക്കുന്ന വാതില്‍, ആരെയും കാണാഞ്ഞു ഞാന്‍ ഇടതുവശത്തേയ്ക്ക് നോക്കി, ഒരു നന്ദ്യാര്‍വട്ടം നിറയെ പൂവിട്ടു നില്‍ക്കുന്നു.

അഞ്ചോ ആറോ വയസുള്ള ഒരു കുട്ടിയുടെ ശബ്ദം അകത്ത്എവിടെയോ കേട്ടു.
ബെല്ല് അമര്‍ത്താന്‍ വികാരാധിക്യത്താല്‍ ശരിക്കും കഷ്ടപെടേണ്ടി വന്നു.
“മനു, ആരാ വന്നതെന്ന് നോക്കിയെ” അതെ സുപരിചിതമായ, മധുരമേറിയ ആ ശബ്ദം. ഞാനത് തിരിച്ചറിഞ്ഞു. ചുണ്ടുകള്‍ വിറയാര്‍ന്നു, കണ്ണുകള്‍ നിറഞ്ഞു.
“ എനിക്കു വയ്യിപ്പോള്‍ “ കുട്ടിയുടെ മറുപടി.

ദൈര്‍ഖ്യം കൂടിയ നിമിഷങ്ങള്‍ ഓരോന്നായി കൊഴിയുന്നു.
കര്‍ണമധുരമായ കൊലുസുകളുടെ ശബ്ദം ഒരേ താളക്രമം.
നിറഞ്ഞ കണ്ണുകളും കുനിഞ്ഞ ശിരസ്സുമായി, ഉമ്മറത്ത്‌ വാതില്‍ തുറക്കുന്നതും കാത്ത്..............................

Wednesday 12 October 2011

ഒരു സായാഹ്നത്തിന്റെ ഓര്‍മ്മയ്ക്ക്

“വെള്ളത്തിലേയ്ക്കാരുമിറങ്ങരുത്”-നിങ്ങളെയൊക്കെ തിരിച്ചങ്ങെല്പിക്കണ്ടതാ”
ഇതിനൊക്കെയിറങ്ങിത്തിരിയ്ക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ആ പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ - ഇന്‍സേര്‍ട്ട് ചെയ്ത സുമുഖന്‍ ബസ്സിന്‍റെ അരുകില്‍നിന്നുകൊണ്ട് അവജ്ഞകലര്‍ന്ന ദേഷ്യത്തോടെ പറഞ്ഞു.
ഇതിനുമുന്‍പ് കടല്‍ കണ്ടിട്ടില്ലാത്തവരായിരുന്നിരിക്കണം അതിലതികവും. കടല്‍പ്പാലവും നീണ്ട പഞ്ചാരമണലും ചുവന്നുതുടങ്ങിയ സൂര്യനും മേഘവും ആ കുരുന്നു മനസുകളില്‍ എന്തുവികാരമാണ് ഉണര്‍ത്തിയതെന്ന്‍ അറിയില്ല. ഏതോ ഭീകരവസ്തുവിനെ കാണുന്നത്പോലെയായിരുന്നു അവരില്‍ ചിലരെങ്കിലും അതിനെ കണ്ടത്. കാരണം റിസ്ക്‌ ഒഴിവാക്കാനായി ആ സുമുഖന്‍ അവരില്‍ പല വിഷവും കുത്തിവെച്ചിരുന്നല്ലോ.
ബസ്സിലെ കണ്ണാടിയില്‍ നോക്കി പാറിക്കിടന്ന മുടിയൊക്കെ ഒതുക്കി, തെന്നിമാറിയ പ്ലാസ്റ്റിക്‌ പൊട്ട് യഥാസ്ഥാനത്താക്കി, ഓര്‍ഗണ്ടി സാരിയുടെ ഒടിവൊക്കെ കൈകൊണ്ട് തന്നെ നിവര്‍ത്തി ഞൊറിച്ചില്‍ നേരെയാക്കി ഏകദേശം പത്തുമിനിറ്റുകൊണ്ട്‌ ഒരു ലേഡി ടീച്ചര്‍ ഹൈഹീല്‍ട് ചെരുപ്പില്‍ മെല്ലെ സുമുഖന്‍റെ അടുക്കല്‍ വന്ന് ആരെയൊക്കെയോ കുറ്റം പറഞ്ഞുകൊണ്ടിരുന്നു.
കുട്ടികള്‍ ബല്യസഹജമായ വികൃതികളോടെ ആ പഞ്ചാരമണലില്‍ ഓടുകയായിരുന്നു. അവരില്‍ ഒരുവന്‍ മാത്രം കൈക്കുടുന്നയില്‍ മണല്‍നിറച്ചും ശംഖുകള്‍ പെറുക്കിയെടുത്തും നടന്നു. ഇതു കണ്ട താമസം, സുമുഖന്‍റെ കണ്ണുകള്‍ ചുമന്നു. ചുണ്ട് കടിച്ചുപിടിച്ചുകൊണ്ട് “ഫ്രെഡി എന്തായിക്കാണിക്കുന്നെ, കയ്യ്കള്‍വൃത്തികേടാകില്ലേ, കളയു അതെല്ലാം.”
പയ്യന്‍സ് പേടിച്ച് വിറച്ചുകൊണ്ട് കയ്യില്‍ ഉള്ളതൊക്കെ കളഞ്ഞു.
ഉടന്‍തന്നെ “മതി കളിച്ചത്, എല്ലാവരും ബസ്സില്‍ കയറൂ“ ദശരഥാജ്ഞയും വന്നു.
കുട്ടികള്‍ വരിവരിയായി ബസ്സിനകത്തെക്ക് അനുസരണയുള്ള ഒരു കൂട്ടം നിക്കറും ഷര്‍ട്ടുമിട്ട കുരങ്ങുകളെപ്പോലെ കയറി. ഒരു കിളിനാദം ബസ്സിനുള്ളില്‍ നിന്നും കേട്ട് തുടങ്ങി.
“Tom”
അതിനുള്ള മറുപടിയും-
“Yes Teacher”
“Dilip”
“Yes Teacher”
“Pravida”
“Yes Teacher”
………………………………………
………………………………………
………………………………………
അസ്തമയത്തിനു മുന്പ് തന്നെ ആ കുട്ടികളെയും വഹിച്ചുകൊണ്ട് ബസ്സ്‌ മറ്റേതോ നരകത്തിലെയ്ക്ക്...............